സംസ്ഥാനത്ത് സ്‌കൂളുകള്‍ 14 മുതല്‍ തുറക്കും; ഞായറാഴ്ച ആരാധനയ്ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍  കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും ആരംഭിക്കും.

കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നൊഴിവാക്കി.തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമായ കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുക.മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തതിനാല്‍ കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാവൂ.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തില്‍ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേസുകളില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടു വരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകള്‍ വന്നേക്കും. അതേസമയം സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാന്‍ ഇതോടെ സാധിക്കും. സി കാറ്റഗറിയില്‍ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

 

Top