തലമുടി സ്‌ട്രെയ്റ്റ് ചെയ്യാൻ ജ്വല്ലറിയിൽ മോഷണം നടത്തിയ പെൺക്കുട്ടി പോലീസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ സ്‌കൂൾ വിദ്യാർത്ഥിനിയെ പോലീസ് പിടികൂടി. സ്കൂൾ യൂണിഫോമിലാണ് പെൺക്കുട്ടി മോഷണം നടത്തിയത്. സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിനിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. മോഷ്ടിച്ച പണം മാതാപിതാക്കൾ തിരിച്ച് നൽകാമെന്ന് പറഞ്ഞതോടെ ജ്വല്ലറി ഉടമ പരാതി പിൻവലിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ആണ് പെൺക്കുട്ടി ധരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൂടാതെ സമീപത്തെ ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പെൺക്കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെൺകുട്ടി സ്‌കൂളിൽ നിന്നും പുറത്തിറങ്ങിയത്. നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർത്ഥിനി 20 മിനുട്ടിനുള്ളിൽ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കവർച്ച നടത്തിയതെന്ന് പോലീസ് കരുതുന്നു.

സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിന് ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി പണം കവർന്നത്. ജ്വല്ലറിയിലെ 2 പേരിൽ ഒരാൾ ബാങ്കിൽ പോയിരുന്നു. മറ്റെയാൾ ജ്വല്ലറിയിലും ഉണ്ടായിരുന്നു. എന്നാൽ, മരുന്നു കഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയി. ആ സമയത്തായിരുന്നു കവർച്ച. മോഷണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Top