സംസ്ഥാനത്ത് ഇന്ന് സ്‌കൂളില്‍ ഹാജരായത് 82.77% വിദ്യാര്‍ത്ഥികളെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളിലെത്തിയത് ശരാശരി 82.77% വിദ്യാര്‍ത്ഥികളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദ്യ ദിനം തന്നെ മികച്ച ഹാജര്‍ നിലയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

എല്‍ പി, യു പി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികള്‍ ഹാജരായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.91% പേരും സ്‌കൂളുകളില്‍ ഹാജരായിയെന്നും മന്ത്രി വ്യക്തമാക്കി.

എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത്. 93 ശതമാനമാണ് കണ്ണൂരിലെ ഹാജര്‍ നില. പത്തനംതിട്ടയിലാണ് കുറവ് ഹാജര്‍നില രേഖപ്പെടുത്തിയത്. 51.9% കുട്ടികളാണ് പത്തനംതിട്ടയില്‍ സ്‌കൂളുകളില്‍ ഹാജരായത്.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍നില രേഖപ്പെടുത്തിയത് കാസര്‍ഗോഡ് ആണ്. 88.54% കാസര്‍ഗോട്ടെ ഹാജര്‍ നില. ഏറ്റവും കുറവ് ഹാജര്‍നില എറണാകുളത്ത് ആണ്,72.28%.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൂടുതല്‍ ഹാജര്‍നില എറണാകുളം ജില്ലയിലാണ്. 97% കുട്ടികളാണ് ഇവിടെ ഹാജരായത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവും കുറവ് കുട്ടികള്‍ എത്തിയത് കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി.

സ്‌കൂളുകളിലെ മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

Top