പട്ടയഭൂമി കേസ് : ഹർജികൾ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ഡൽഹി: പട്ടയ ഭൂമി കേസിൽ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. കേസ് വിശദമായി കേൾക്കുമെന്ന് കോടതി അറിയിച്ചു. സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നൽകാൻ ക്വാറി ഉടമകൾ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്.

പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ കേസിൽ വാദം കേട്ട കോടതി നിലവിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം അറിയിച്ചിട്ടുണ്ട്. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964 ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം വ്യക്തമാക്കിയിരുന്നു.

നിലനിൽക്കുന്ന ചട്ട പ്രകാരം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ സർക്കാർ ഭൂമിയുടെ പട്ടയം നൽകാൻ കഴിയൂ. പട്ടയ ഭൂമിയിൽ വീട് വയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് അവകാശം. എന്നാൽ ഖനനം ഉൾപ്പടെ ഭൂമിയ്ക്ക് താഴെയുള്ള പ്രവർത്തങ്ങൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാൻ ചട്ടത്തിൽ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി കെ ശശിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ കേസ് വാദം കേൾക്കുന്നതിനിടെ കോടതി സംസ്ഥാനത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Top