മോദിക്കും അമിത്ഷായ്ക്കുമെതിരെയുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മീഷന്‍ കോടതിയെ അറിയിക്കും.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടുയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നു എന്ന ആരോപണമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ബി.ജെ.പി നേതൃത്വംതുടര്‍ച്ചയായി സൈനികരുടെ പേരിലും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും വോട്ട് പിടിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരവധി പാരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയത്.

Top