‘കോടതി വിധിയില്‍ വ്യക്തത ഇല്ല, യുവതികള്‍ വന്നാല്‍ സംരക്ഷണം നല്‍കേണ്ടി വരും; എ. പത്മകുമാര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് എ. പദ്മകുമാര്‍ വ്യക്തമാക്കി. 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കുമെന്നും ഇല്ലെന്നുമുള്ള വാദം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏതാണ് ശരി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിക്കുമ്പോള്‍ സുപ്രിംകോടതിക്ക് വ്യക്തത നല്‍കാമായിരുന്നുവെന്നും പദ്മകുമാര്‍ പ്രതികരിച്ചു.

പുനഃപരിശോധനാ ഹര്‍ജികളും സാവകാശ ഹര്‍ജികളും ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചാലും സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക. ആ വിധിയാണ് നിലനില്‍ക്കുന്നതെങ്കില്‍ ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടി വരുമെന്നും പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അതാത് മേഖലകളില്‍ ഉള്ളവരാണ് പ്രതികരിക്കേണ്ടത്. വ്യക്തിപരമായി ശബരിമലയുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ വിധി എന്തു തന്നെയായാലും ശബരിമലയിലെ സാഹചര്യം സമാധാനപരമായി കൊണ്ടുപോകണമെന്നാണ് അഭിപ്രായം. മുഴുവന്‍ ആളുകളും ഒരു പോലെ പരിശോധിക്കണം. വിധി ഗുതരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമോ എന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരിശോധിക്കട്ടെയെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top