ബിനോയ് വിശ്വം എംപിയുടെ ഹർജിയിൽ വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: യുപിഐ പേമെന്റ് ഡാറ്റ പങ്കുവെക്കുന്നത് സംബന്ധിച്ച് വാട്സാപ്പിനെതിരെ ബിനോയ് വിശ്വം എം.പി. സമര്‍പ്പിച്ച ഹര്‍ജിയിൽ വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. യു.പി.ഐ. പ്ലാറ്റ്ഫോമുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പ് ഫെയ്‌സ്ബുക്കിനോ ഏതെങ്കിലും തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്കിനും എന്‍.പി.സി.ഐയ്ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പ്രതികരണം ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സാപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ഈ വിഷയത്തില്‍ കക്ഷിചേരുന്നതിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സാപ്പിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകൻ അര്‍വിന്ദ് ദട്ടര്‍ പറഞ്ഞു. അതേസമയം, യു.പി.ഐ. സംവിധാനത്തിലെ അംഗങ്ങളുടെ ഓഡിറ്റ് നടത്തേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നു റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. ഗൂഗിള്‍, വാട്‌സാപ്പ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണെന്നും ( എന്‍.പി.സി.ഐ. ) റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

മാത്രവുമല്ല, ഈ വിഷയം വിവര സ്വകാര്യത, വിവരം പങ്കുവെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അത് കേന്ദ്രസസര്‍ക്കാരിന് കീഴില്‍ വരുന്നതാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. അതിനാല്‍ യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളിക്കളയണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.

Top