കോവിഡ്; അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി.

കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി. 2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി.

രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്, 6865. ഹരിയാനയില്‍ 2353 കുട്ടികള്‍ക്കും ആന്ധ്രയില്‍ 1923 കുട്ടികള്‍ക്കും ബിഹാറില്‍ 1326 കുട്ടികള്‍ക്കും മധ്യപ്രദേശില്‍ 1311 കുട്ടികള്‍ക്കും രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. 11 പേര്‍ ഛത്തീസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലും ആറ് പേര്‍ വീതവും മണിപ്പൂരില്‍ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയില്‍ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.

 

Top