എന്‍ആര്‍സി പട്ടിക ; പുറത്തായവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസമില്‍ പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്‍ക്കും സമയം നല്‍കണമെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി ഉത്തരവിട്ടു. എന്‍ആര്‍സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു നടപടിയും ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് എന്‍ആര്‍സി അന്തിമ കരട് പട്ടിക പുറത്തുവിട്ടത്. 40 ലക്ഷം ആളുകളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തത്. 1951 നു ശേഷം ആദ്യമായി പരിഷ്‌ക്കരിച്ച എന്‍ആര്‍സിയുടെ കരട് പട്ടികയിലാണ് ഇത്രയധികം ആളുകള്‍ ഉള്‍പ്പെടാത്തത്. അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു കഴിഞ്ഞു. പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക. അതേസമയം ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്നാണ് സൂചന.

Top