‘എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യണം’; ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ചട്ടം രൂപീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു കാര്യവുമില്ലാത്ത ഹര്‍ജിയാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

ആളുകള്‍ ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതാണോ അതോ അവരുടെ സുരക്ഷിതത്വമാണോ പ്രശ്‌നമെന്ന്, ഹര്‍ജി നല്‍കിയ അഭിഭാഷക മമത റാണിയോട് കോടതി ആരാഞ്ഞു. സുരക്ഷിതത്വമാണ് വിഷയമെന്ന് അഭിഭാഷക അറിയിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ എന്തു ചെയ്യാനാണെന്നു കോടതി ചോദിച്ചു. എന്തൊരു ബുദ്ധിശുന്യമായ ഹര്‍ജിയാണിത്. ഇത്തരം ഹര്‍ജികളില്‍ പിഴ ഈടാക്കുന്നതിനെക്കുറിച്ചു ചിന്തിക്കണമെന്ന് ബെഞ്ച് പറഞ്ഞു.

ലിവ് ഇന്‍ ബന്ധങ്ങളില്‍ ബലാത്സംഗവും മറ്റു കുറ്റകൃത്യങ്ങളും പെരുകുന്നതായാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതു തടയാന്‍ എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ചട്ടമുണ്ടാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിവാഹിതരാണോയെന്ന കാര്യം, കുറ്റകൃത്യ ചരിത്രം, മറ്റു വിവരങ്ങള്‍ എന്നിവ പരസ്പരവും സര്‍ക്കാരിനെയും അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top