ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ മകന് അച്ഛന്‍ ജീവനാംശം നല്‍കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി:പതിനെട്ട് വയസ്സ് തികയുന്നതുവരെയല്ല ബിരുദം പൂര്‍ത്തിയാക്കുന്നതുവരെ മകന് പിതാവ് ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി.ബിരുദം അടിസ്ഥാന വിദ്യാഭ്യാസമായാണ് കണക്കാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബിരുദം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ 2021 മാര്‍ച്ച് 31 വരെ മകന്റെ വിദ്യാഭ്യാസത്തിനായി പിതാവ് പണം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ ധനഞ്ജയ വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

‘പതിനെട്ട് വയസ്സുവരെ ജീവനാംശം നല്‍കുന്നത് ഇപ്പോഴത്തെ കാലത്ത് മതിയാവില്ല എന്തുകൊണ്ടെന്നാല്‍ ്ആദ്യത്തെ അടിസ്ഥാന ബിരുദം കൈവരിക്കാന്‍ സാധിക്കുക ഒരാള്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണ്.നിങ്ങള്‍ അവന്റെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കണം,അവന് ബിരുദം കോളേജില്‍ നിന്ന് ലഭിക്കുന്നതുവരെ’.’കുടുബ കോടതിയുടെ ഉത്തരവ് പരിഷ്‌കരിക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.

ആദ്യവിവാഹാത്തിലുണ്ടായ മകന് പതിനെട്ട് വയസ്സ് തികയുന്നതുവരെ മാസം 20,000 രൂപ നല്‍കണമെന്ന് കുടുംബകോടതി 2017 സെപ്റ്റംബറില്‍ ഉത്തരവിട്ടിരുന്നു.2004 മാര്‍ച്ചിലാണ് മകനുണ്ടായത്. ദമ്പതികള്‍ വിവാഹിതരായത് 1999ലാണ്.

കര്‍ണാടക ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ 2005ലാണ് ആദ്യ ഭാര്യയുമായി വിവാഹമോചിതനായത്. . ബാഗല്‍കോട്ടിലെ കുടുംബ കോടതി കുട്ടിയുടെ ജീവനാംശം പ്രതിമാസം 20,000 രൂപയായി നിശ്ചയിച്ചു. ഈ ഉത്തരവ് 2019 ല്‍ ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ ശമ്പളം 20,000 രൂപയില്‍ കുറവാണെന്നും താന്‍ വീണ്ടും വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായതിനാല്‍ ആദ്യ വിവാഹത്തില്‍ നിന്നുള്ള മകന് 20,000 രൂപ നല്‍കിയാല്‍ തന്റെ ഇപ്പോഴുള്ള കുടുംബത്തെ പരിപാലിക്കുവാന്‍ ബാക്കിയൊന്നും ഉണ്ടാകില്ലെന്നും കോടതിയില്‍ ഇയാള്‍ വാദിച്ചു. ആദ്യ ഭാര്യക്ക് അവിഹിതബന്ധം ഉണ്ടാതിനാലാണ് അവരില്‍ നിന്നും വേര്‍പ്പിരിഞ്ഞതെന്നും കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു.

എന്നാല്‍ ബെഞ്ച് പറഞ്ഞു,’നിങ്ങള്‍ക്കിതിന് കുട്ടിയെ ശിക്ഷിക്കാന്‍ കഴിയില്ല.ഇതിനൊക്കെ കുട്ടി എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ സഹായം ആവശ്യമായ ഒരു കുട്ടിയുണ്ടെന്ന് നിങ്ങള്‍ വീണ്ടും വിവാഹം കഴിയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ടതായിരുന്നു.’അതേസമയം മാസം കൊടുക്കേണ്ട ജീവനാംശം 10,000 രൂപയായി ബെഞ്ച് കുറച്ചു കൊടുത്തു.

 

 

 

Top