സിഗരറ്റ് കൂടിലെ ആരോഗ്യ മുന്നറിയിപ്പ്: കര്‍ണാടക ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്‌റ്റേ

ന്യൂഡല്‍ഹി: സിഗരറ്റ് കൂടിലെ ആരോഗ്യ മുന്നറിയിപ്പുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.

സിഗരറ്റ് കൂടിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ നല്‍കിയത്.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയുടെ ഡിസംബര്‍ 15ലെ വിധി സ്റ്റേ ചെയ്തത്.

കര്‍ണാടക ഹൈക്കോടതിയുടെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പുകവലിക്കുന്നയാള്‍ മാത്രമല്ല, കുടുംബാംഗങ്ങളും സമൂഹവും അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയുടെ ആനൂകൂല്യം പുകയില ഉത്പന്ന നിര്‍മാതാക്കള്‍ മുതലെടുക്കുമെന്നും അദ്ദേഹം വാദിച്ചു.

കേന്ദ്രത്തിന്റെ വാദങ്ങളെ മറുഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പ് 50 ശതമാനം ഭാഗത്തേക്കാക്കി ഇടക്കാലത്തേക്ക് നിശ്ചയിക്കണമെന്നും പിന്നീടു വിഷയത്തില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിനെയും കേന്ദ്രം എതിര്‍ത്തു.

പുകയില ഉത്പന്നങ്ങളുടെ പാക്കറ്റില്‍ 85 ശതമാനം ഭാഗത്ത് ചിത്രം സഹിതം ആരോഗ്യമുന്നറിയിപ്പ് നല്‍കണമെന്ന 2014ലെ ചട്ട ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Top