10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി: വനഭൂമിയില്‍ നിന്ന് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് സ്റ്റേ. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് കോടതി തീരുമാനം. ഉത്തരവ് സ്റ്റേ ചെയ്തതോടെ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ക്ക് താതകാലിക ആശ്വാസമായിരിക്കുകയാണ്.

വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായില്ല എന്ന് ചീഫ് സെക്രട്ടറിമാരും വിശദീകണം നല്‍കണം.വിഷയത്തില്‍ ഇടപെടാതെ സോളിസിറ്റര്‍ ജനറല്‍ ഉറങ്ങുകയാണോ എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി കേരളത്തില്‍ നിന്ന് ആകെ 39,999 ആദിവാസി കുടുംബങ്ങളാണ് അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്. അടുത്ത വാദം കേള്‍ക്കലിന് മുന്‍പ് ഇവരെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

Top