എടിഎം സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു

മുംബൈ: ജൂണ്‍ ഒന്നു മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ അറിയിച്ചു.

നേരത്തേ വന്ന ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് മാത്രം ഉദ്ദേശിച്ച് ഇറക്കിയതായിരുന്നെന്നും ബാങ്ക് വിശദമാക്കി. എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐ തീരുമാനം വന്‍ വിവാദമായിരുന്നു.

ഇനി മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചിരുന്നു. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമാണ്.

എസ്ബിഐയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നിരുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും ക്യാഷ് ലെസ് സമ്പദ്‌വ്യവസ്ഥയെന്നു പറഞ്ഞ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശരിയല്ലെന്നും ജനങ്ങള്‍ പ്രതികരിച്ചു.

Top