ത്രൈമാസ ഫലം എസ്ബിഐ പുറത്തുവിട്ടു; അറ്റാദായത്തിൽ വൻ വർദ്ധന

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ത്രൈമാസ ഫലം പുറത്തുവിട്ടു. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാതായി ബാങ്ക് അറിയിച്ചു. വായ്പയിലുണ്ടായ വർദ്ധനവ് തുടരും എന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിന്റെ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം, ബാങ്കിന്റെ ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അറ്റാദായം 132.64 ബില്യൺ ഇന്ത്യൻ രൂപയായി ഉയർന്നു. നിക്ഷേപം 9.99 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 14 മുതൽ 16 ശതമാനം വായ്പാ വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നതായി ചെയർമാൻ ദിനേശ് കുമാർ ഖാര പത്രസമ്മേളനത്തിൽ പറഞ്ഞു

കോവിഡിന് മുൻപുള്ള നിലയിലേക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ തിരിച്ചെത്തിയിട്ടുണ്ടെന്നും വായ്പ വളർച്ച പ്രതീക്ഷ നൽകുന്നുവെന്നും ദിനേശ് കുമാർ ഖാര പറഞ്ഞു. ഇത് പ്രവണത കോവിഡിന് മുൻപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് വായ്പ വർദ്ധിച്ചുവെങ്കിലും അത് എല്ലാ വിഭാഗങ്ങളിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യതമാക്കി.

ഒക്‌ടോബർ ഏഴ് വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ബാങ്കുകൾ വായ്പാ വളർച്ചയിൽ 17.95 ശതമാനം വാർഷിക കുതിപ്പ് രേഖപ്പെടുത്തിയാതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു, വരും മാസങ്ങളിൽ വളർച്ച ത്വരിതഗതിയിലാകുമെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ കാലയളവിൽ നിക്ഷേപ വളർച്ച 9.63 ശതമാനം ആയിരുന്നു. ലാഭക്ഷമതയുടെ പ്രധാന സൂചകമായ എസ്ബിഐയുടെ മുഖ്യ അറ്റ ​​പലിശ മാർജിൻ (എൻഐഎം) കഴിഞ്ഞ വർഷം 3.50 ശതമാനത്തിൽ നിന്ന് 3.55 ശതമാനമായി മെച്ചപ്പെട്ടു.

Top