റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; പിന്നാലെ പലിശനിരക്കുകള്‍ കുറച്ച് എസ്.ബി.ഐയും

മുംബൈ: റിസര്‍വ് ബാങ്കിന് പിന്നാലെ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകള്‍ കുത്തനെ കുറച്ചു.
ആര്‍ബിഐ റിപോ നിരക്ക് കുറച്ചതിനുപിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ.ബി.ഐയും പലിശനിരക്കുകള്‍ കുറച്ചത്.

വായ്പപ്പലിശയില്‍ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതല്‍ ഒരു ശതമാനംവരെ കുറച്ചു. ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നാലുശതമാനത്തില്‍നിന്ന് 3.5 ശതമാനമായി കുറഞ്ഞു.

46 ദിവസംമുതല്‍ 179 ദിവസംവരെ അഞ്ചുശതമാനത്തില്‍നിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതല്‍ ഒരു വര്‍ഷംവരെ 5.5 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.ഒരു വര്‍ഷത്തിനു മുകളില്‍ എല്ലാ കാലാവധിയിലും 5.9 ശതമാനത്തില്‍നിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഏഴുമുതല്‍ 45 ദിവസംവരെ നാലുശതമാനത്തില്‍നിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്.

46 ദിവസം മുതല്‍ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതല്‍ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാര്‍ച്ച് 28 മുതല്‍ പുതിയ നിക്ഷേപനിരക്കുകള്‍ പ്രാബല്യത്തിലാകും.

Top