പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് എസ്ബിഐ

ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ അനുകൂലിച്ച് എസ്ബിഐ. വിവാഹപ്രായം ഉയര്‍ത്തുന്നത് സാമ്പത്തികമായും നേട്ടമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. പ്രസവ സമയത്തെ മരണങ്ങള്‍ കുറയ്ക്കാനും, ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഇത് സഹായകരമാകുമെന്നും എസ്ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്തെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 21 ആണെങ്കിലും 35 ശതമാനം പേര്‍ ഇതിന് മുന്‍പേ വിവാഹിതരാകുന്നുണ്ട്. നിലവില്‍ വിവാഹ പ്രായം 18 ആണ്. വിവാഹിതരാകുന്ന ലോകത്തെ മൂന്നിലൊന്ന് ബാലികമാര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. 100 ദശലക്ഷം പേര്‍ 15 വയസിന് മുന്‍പ് വിവാഹിതരാകുന്നുവെന്നാണ് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് റിപ്പോര്‍ട്ട്.

ചെറുപ്രായത്തില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനം പേര്‍ പോലും തൊഴില്‍ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. ആഗോള തലത്തില്‍ 16 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. നിലവില്‍ പുരുഷന്മാരുടെ വിവാഹപ്രായം 21 ആണ്. ഇതോടെ ഇന്ത്യയിലെ ബിരുദ ധാരികളായ സ്ത്രീകളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവുണ്ടാകും. നിലവിലിത് 9.8 ശതമാനമാണ്.

Top