എസ്ബിഐ ജീവനക്കാരിയും മരണം; ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തി പോലീസ്

കണ്ണൂര്‍: എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പഴയങ്ങാടി എസ് ഐയാണ് ഭര്‍തൃ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയത്. ദിവ്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതായും എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായി കരുതുന്നില്ലെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. മരിക്കുന്ന ദിവസം രാത്രി ദിവ്യ തനിച്ചാണ് കിടന്നിരുന്നതെന്നും ഭര്‍ത്താവ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പോലീസ് ദിവ്യയുടെ മൊബൈല്‍ ഫോണും മുറിയിലെ മറ്റ് വസ്തുക്കളും വിശദമായി പരിശോധിക്കുന്നുണ്ട്.

2023 ഏപ്രില്‍ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നടന്ന കാര്യങ്ങളാണ് ദിവ്യയുടെ മകന്‍ വെളിപ്പെടുത്തിയത്.

ദിവ്യയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഭര്‍തൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛന്‍ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. സംഭവ ദിവസം രാത്രി അമ്മയെ നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛര്‍ദ്ദിച്ചപ്പോള്‍ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകന്‍ വെളിപ്പെടുത്തി.

Top