മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍ ഭേദഗതികള്‍ക്കൊരുങ്ങി എസ്ബിഐ

sbi

ന്യൂഡല്‍ഹി: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍ ചില ഭേദഗതികള്‍ക്കൊരുങ്ങി എസ്ബിഐ.

പിഴ ചുമത്തിയ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ ഈ നീക്കം.

അക്കൗണ്ടുകളിലെ പിഴ സംബന്ധിച്ച് പുനരവലോകനം നടത്താനാണ് പുതിയ തീരുമാനം.

വിഷയത്തില്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ബാങ്കിന് മുന്നിലെത്തിയിരുന്നുവെന്നും, അവയെല്ലാം മുഖവിലയ്‌ക്കെടുക്കുമെന്നും, അതിനുശേഷം മികച്ചൊരു തീരുമാനമെടുക്കുമെന്നും എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്കുമേലുള്ള പിഴയുടെ കാര്യത്തില്‍ മാറ്റംവേണമോയെന്ന കാര്യം ബാങ്ക് ചര്‍ച്ച ചെയ്‌തെന്നും, എസ്ബിഐക്ക് 40 കോടിയിലേറെ സേവിംഗ്‌സ് അക്കൗണ്ടുകളുണ്ട് അതില്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റു(ബിഎസ്ബിഡി)കളും പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ)ക്കു കീഴിലേതും ചേര്‍ത്ത് 13 കോടി അക്കൗണ്ടുകള്‍ വരുമെന്നും, ഈ രണ്ടു അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

27 കോടി സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 150-20 ശതമാനം വരെ മിനിമം ബാലന്‍സ് മാനദണ്ഡം പാലിക്കുന്നില്ല. മെയ് മാസം നിശ്ചിത തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴയായി തൊട്ടടുത്തമാസം 235 കോടി രൂപ ഈടാക്കിയെന്നും രജ്‌നിഷ് കുമാര്‍ വെളിപ്പെടുത്തി.

സേവിംഗ്‌സ് അക്കൗണ്ടുകളെ പരിപാലിക്കുന്നതിന് വന്‍ തുക ചെലവിടേണ്ടിവരുന്നുണ്ടെന്നും, ബാങ്കിന് നിരവധി പ്രവര്‍ത്തന ചെലവുകളുമുണ്ടെന്നും, സാങ്കേതിക വിദ്യയുടെ വകയിലും വന്‍ തുക വിനിയോഗിക്കുന്നു, ഈ സാഹചര്യത്തില്‍ ചില ചാര്‍ജുകള്‍ ഈടാക്കാന്‍ ബാങ്കിനെ അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഏപ്രിലിലാണ് എസ്ബിഐ മിനിമം ബാലന്‍സ് നിബന്ധന പുനഃസ്ഥാപിച്ചത്. മെട്രോ നഗരങ്ങളിലെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഒരു മാസം കുറഞ്ഞത് 5000 രൂപയെങ്കിലും മിനിമം ബാലന്‍സ് വേണമെന്നായിരുന്നു നിബന്ധന.

അക്കൗണ്ടിലെ തുക മിനിമം ബാലന്‍സിന് താഴെപ്പോയാല്‍ 50 മുതല്‍ 100 രൂപ വരെയാണ് പിഴയടക്കേണ്ടത്. ഗ്രാമപ്രദേശങ്ങളിലെ 1000 രൂപ മിനിമം ബാലന്‍സ് എന്ന നിബന്ധന പാലിക്കാത്ത സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ 20 മുതല്‍ 50 രൂപ വരെയും പിഴയായി നല്‍കേണ്ടിയും വരുന്നു.

Top