824 കോടിയുടെ ബാങ്ക് തട്ടിപ്പ്; കനിഷ്‌ക് ഗോള്‍ഡ് പ്രേമോട്ടര്‍ അറസ്റ്റില്‍

ARREST

ചെന്നൈ: 824.15 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ കമ്പനിയായ കനിഷ്‌ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്(കെജിപിഎല്‍) പ്രമോട്ടറും ഡയറക്ടറുമായ ഭൂപേഷ് കുമാര്‍ ജയിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഭൂപേഷിന്റെ ഭാര്യ നീതാ ജയിനിനേയും സിബിഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കനിഷ്‌കയ്‌ക്കെതിരേ സിബിഐയില്‍ പരാതി നല്കിയത്.
ഭൂപേഷ്, നീത എന്നിവരെ കൂടാതെ അച്ഛാ അസോസ്യേറ്റ്‌സ് പാര്‍ട്ണര്‍മാരായ തേജ്രാജ് അച്ഛാ, അജ് ആന്‍ഡ് കന്പനി പാര്‍ട്ണര്‍ അജയ്കുമാര്‍ ജയിന്‍, ലുനാവത് ആന്‍ഡ് അസോസ്യേറ്റ്‌സ് പാര്‍ട്ണര്‍ സുമിത് കേദിയ എന്നിവര്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയുമാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കന്പനിക്കു വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കുകള്‍ സാവകാശം നല്കിയിരുന്നു.

സ്ബിഐയുടെ പരാതിയില്‍ കനിഷ്‌ക് ഗോള്‍ഡ് പ്രമോട്ടര്‍മാരുടെ ചെന്നൈയിലെ വീടുകളിലും ശാഖാ കേന്ദ്രങ്ങളിലും കഴിഞ്ഞദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു. നുങ്കംപാക്കം പട്ടണത്തില്‍ കോത്താരിയിലെ ഭൂപേഷിന്റെ വസതി ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് എസ്ബിഐ ഭൂപേഷിന്റെ വസതിയില്‍ പതിച്ചിട്ടുണ്ട്. ജപ്തി നടപടികള്‍ തുടങ്ങിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

Top