ലക്ഷദ്വീപില്‍ തിങ്കളാഴ്ച ‘ഓലമടലെന്‍ സമരം’ നടത്താന്‍ സേവ് ലക്ഷദ്വീപ് ഫോറം

കൊച്ചി: ലക്ഷദ്വീപില്‍ വേറിട്ട സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം. ‘ഓലമടലെന്‍ സമരം’ എന്ന പേരില്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് പുതിയ സമരമുറ അരങ്ങേറുന്നത്. പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനുമീതെ കിടന്നാണ് ലക്ഷദ്വീപുകാര്‍ സമരം ചെയ്യുക. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് അധികൃതരുടെ ഉത്തരവിനെതിരെയാണ് സമരം.

തെങ്ങുനിറഞ്ഞ ലക്ഷദ്വീപില്‍ ഈ ഉത്തരവ് പ്രായോഗികമല്ലെന്ന് ദ്വീപുകാര്‍ പറയുന്നു. ജൈവമാലിന്യം ശേഖരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്നും ദ്വീപുകാര്‍ ആരോപിച്ചു. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ. 500 മുതല്‍ 5000 രൂപവരെയാണ് മറ്റു പിഴത്തുകകള്‍.

‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യസംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകള്‍ കത്തിക്കരുതെന്ന ഓര്‍മപ്പെടുത്തലും ഒപ്പമുണ്ട്. മടല്‍ കത്തിച്ചാല്‍ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടല്‍ ഉള്‍പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്.

Top