പുറത്തേക്ക് യാത്ര ചെയ്യാന്‍ രണ്ട് ഡോസ് വാക്സിനും എടുക്കണമെന്ന് സൗദി

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രമേ രാജ്യത്തു നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗസ്ത് ഒന്‍പത് (മുഹര്‍റം ഒന്ന്) മുതലാണ് ഈ വ്യവസ്ഥ നിലവില്‍ വരിക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണ്.

12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇതില്‍ ഇളവുണ്ട്. എന്നാല്‍ സൗദി സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുള്ളതും രാജ്യത്തിന് പുറത്ത് കൊവിഡ് രോഗബാധയും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും കവര്‍ ചെയ്യുന്നതുമായ ഒരു ഇന്‍ഷൂറന്‍സ് പോളിസി എടുത്തവരായിരിക്കണം എന്നു വ്യവസ്ഥയുണ്ട്.

അതേസമയം, കൊവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരാണെങ്കില്‍ അവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാവും. എന്നാല്‍ രോഗമുക്തി നേടി ആറു മാസം കഴിയാത്തവരായിരിക്കണമെന്ന നിബന്ധനയോടെയാണിത്. ആറു മാസം കഴിഞ്ഞവര്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വക്താവ് വ്യക്തമാക്കി.

 

Top