സൗദിയില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ നിലവില്‍ വരും

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ നാളെ (മാര്‍ച്ച് 14) നിലവില്‍ വരും. ഇതോടെ പ്രവാസികള്‍ക്ക് നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള മാറ്റം എളുപ്പമാവും. നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.

നിലവില്‍ സ്പോണ്‍സറുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറ്റം സാധ്യമാവൂ. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കും.

തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ടായിരിക്കും. പക്ഷെ, ഒരു വര്‍ഷം നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ ജോലി ചെയ്ത ശേഷം മാത്രമേ ഇതു സാധ്യമാവൂ. തൊഴില്‍ കരാര്‍ ഇല്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ മാറ്റത്തിന് ഒരു നിബന്ധനയുമില്ല. തൊഴില്‍ മാറുന്നതിനാവശ്യമായ ഫീസ് അടയ്‌ക്കേണ്ട ഉത്തരവാദിത്തവും ഇവിടെ സ്‌പോണ്‍സര്‍ക്കാണ്.

പുതിയ തൊഴില്‍ നിയമം നടപ്പാവുന്നതോടെ സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴില്‍ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാവില്ല. അവര്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

 

 

 

Top