സൗദിയില്‍ വിമാനങ്ങള്‍ക്ക് യാത്രാ വിലക്ക് മെയ് 17 വരെ നീട്ടി

ജിദ്ദ: സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വീണ്ടും നീട്ടി. മെയ് 17 വരെയാണ് നീട്ടിയിരിക്കുന്നത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും സര്‍ക്കുലര്‍ നല്‍കി. മാര്‍ച്ച് 31ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 12ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അത് ഒന്നര മാസത്തേക്കു വീണ്ടും നീട്ടിയിരിക്കുകയാണ്. നിലവില്‍ സൗദി പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്തേക്കും വിദേശികള്‍ക്ക് രാജ്യത്തിന് അകത്തേക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ് സൗദി. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ സൗദി പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ മാത്രമാണ് അനുവാദമുള്ളത്. മെയ് 17ലെ അനുമതി ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം

പുതിയ സര്‍ക്കുലര്‍ പ്രകാരം മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിക്കും. എന്നാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യാത്രാനുമതി നല്‍കില്ല. കൊവിഡ് വ്യാപനത്തോത് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. നേരത്തേ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൊവിഡ് വ്യാപനത്തോത് കൂടിയ റെഡ് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്ന കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി. മെയ് 17 മുതല്‍ സൗദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളും പൂര്‍ണമായും തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

 

Top