വിദേശത്ത് നിന്ന് ഉംറയ്ക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സൗദി

റിയാദ്: സൗദിക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. വിദേശത്തു നിന്നുവരുന്ന തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുന്നതിന് ആറു മണിക്കൂര്‍ മുമ്പ് ഇവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഇനായ കേന്ദ്രങ്ങളിലേക്ക് (കെയര്‍ സെന്ററുകള്‍) എത്തിച്ചേരണമെന്ന് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ഡിജിറ്റല്‍ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നതിനും വേണ്ടിയാണിത്. അല്‍ ശുബൈക്ക അസംബ്ലി സെന്ററില്‍ എത്തുന്ന മുറയ്ക്ക് ഈ വളകള്‍ നല്‍കണം. പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവഴിയാണ് പരിശോധിക്കുക. ഉംറ തീര്‍ഥാടനത്തിന് അനുവദിച്ചിട്ടുള്ള ദിവസവും സമയവും കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വിദേശത്തു നിന്നു വരുന്ന തീര്‍ഥാടകര്‍ സൗദിയിലെത്തിയ ശേഷം മക്കയില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോട്ടല്‍ മുറികളില്‍ മൂന്നു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഉംറ ചെയ്യാന്‍ മസ്ജിദുല്‍ ഹറാമിലെത്തേണ്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഉംറ നിര്‍വഹിക്കേണ്ടതിനാല്‍ റമദാനില്‍ ഒരു ദിവസം 50,000 പേര്‍ക്ക് തീര്‍ഥാടനം ചെയ്യാന്‍ പാകത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

2020 ഒക്ടോബര്‍ നാലിന് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത് മുതല്‍ ഒരു കോടിയിലേറെ പേര്‍ തീര്‍ഥാടനത്തിനെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ ഒന്നു മുതലാണ് വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കിയത്.

അതിനിടെ, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഒരു ദിവസം രണ്ട് ലക്ഷം സംസം വെള്ളം നിറച്ച ബോട്ടിലുകള്‍ വിതരണം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. റമദാന്‍ പ്രമാണിച്ചാണ് ബോട്ടിലുകളുടെ എണ്ണം കൂട്ടിയത്. അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് വിതരണം. വിതരണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Top