വാക്സിനേഷനില്‍ നേട്ടവുമായി സൗദി

റിയാദ്: രാജ്യത്തെ പകുതിയിലേറെ പേരും ചുരുങ്ങിയത് ഒരു ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 20 ശതമാനവും രണ്ട് ഡോസ് വാക്സിനും എടുത്ത് കഴിഞ്ഞതായി മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വ്യക്തമാക്കി. നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നാഴ്ച പിന്നിടുന്ന മുറയ്ക്ക് രണ്ടാം ഡോസ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദം അത്യന്തം അപകടകാരിയാണെന്നും അതിനെ ചെറുക്കാന്‍ ഒരു ഡോസ് വാക്സിന്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളും ഇതുപോലെ അപകടകാരികളാണ്. അതിവേഗ വ്യാപന ശേഷിയാണ് ഇവയുടെ പ്രധാന സവിശേഷത. ഇവയെ ചെറുക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ അനിവാര്യമാണ്. അതിനാല്‍ ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ച ആയവര്‍ എത്രയും വേഗം രണ്ടാം ഡോസ് കൂടി എടുക്കണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആദ്യ ഡോസ് എടുത്ത വാക്സിന്‍ തന്നെ രണ്ടാം ഡോസായി എടുക്കണമെന്നില്ലെന്നും വാക്സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അതിനിടെ, രാജ്യത്തെ പ്രധാന കൊവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നായില്‍ ഹെല്‍ത്ത് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്‍ എടുത്തവരുടെയും അല്ലാത്തവരുടെയും ആപ്പിലെ ഹെല്‍ത്ത് സ്റ്റാറ്റസ് ശരിയായ രീതിയിലല്ല വരുന്നതെന്ന് കാണിച്ച് സ്വദേശികളും പ്രവാസികളും ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ഇക്കാര്യം മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കൊവിഡ് സമ്പര്‍ക്കപ്പട്ടിക കണ്ടെത്തുന്നതിനായി നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചതാണ് തവക്കല്‍നാ മൊബൈല്‍ ആപ്പ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, രോഗബാധയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്, രോഗം ബാധിച്ചതിന്റെയും രോഗമുക്തി നേടിയതിന്റെയും വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.

എന്നാല്‍ ഇതിന്റെ ആരോഗ്യ സ്റ്റാറ്റസ് തെറ്റായാണ് വരുന്നതെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അവ നേരിട്ട് മന്ത്രാലയത്തെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള വിവരങ്ങള്‍ സ്വമേധയാ ആപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണെന്നും ഇക്കാര്യത്തില്‍ മനുഷ്യ ഇടപെടലുകള്‍ ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.

 

Top