സൗദിയിൽ എണ്ണസംഭരണ കേന്ദ്രത്തിന് നേരേ ആക്രമണം

റിയാദ് : തെക്കൻ സൗദിയിലെ ജിസാനിൽ വെടിവെപ്പ്. വെടിവെപ്പിന് പിന്നാലെ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. സൗദി ഊർജ്ജ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഭരണ കേന്ദ്രത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. തുടർന്ന് ഒരു ടാങ്കിന് തീപിടിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഇത് രാജ്യത്തിന് നേരെയുണ്ടായ ആക്രമമല്ല, മറിച്ച് ലോക സമ്പദ് വ്യവസ്ഥയ്ക്കും ആഗോള ഊർജ്ജ സുരക്ഷയ്ക്കും എതിരെ നടന്നതാണെന്ന് സൗദി മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

യെമനിൽ റിയാദ് സൈന്യം ആക്രമണം നടത്തിയതിന്റെ ആറാം വാർഷികത്തിലാണ് എണ്ണസംഭരണ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടായത്. വെടിനിർത്തലിനായി സൗദി ഉറപ്പുനൽകിയിട്ടും യെമനിലെ ഹൂതി വിമതർ രാജ്യത്തിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നാണ് വിവരം.

നേരത്തെ ഇറാൻ അനുകൂലികൾ രാജ്യത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. അക്രമികൾ വിന്യസിച്ച നിരവധി ഡ്രോണുകൾ തടഞ്ഞതായി സൗദി അറിയിച്ചിരുന്നു. യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന നിജ്രാനിലെയും ജിസാനിലെയും സർവ്വകലാശാലകൾക്കെതിരെ ആക്രമണം നടത്താനും ഹൂതികൾ ശ്രമിക്കുകയുണ്ടായി. എന്നാൽ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

 

Top