കാശ്മീര്‍ വിഷയം;ഒ.ഐ.സി യോഗത്തിനൊരുങ്ങി സൗദി, ഇന്ത്യ- സൗദി ബന്ധം തകരുമോ?

റിയാദ്: അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കാശ്മീരില്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാശ്മീര്‍ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാനൊരുങ്ങുകയാണ്. യോഗത്തില്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിയാണ് പങ്കെടുക്കുക.

ഇസ്ലാമാബാദില്‍ വെച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ഇരുവരുടെ ചര്‍ച്ചയില്‍ ഇടം പിടിച്ചതായി ഖുറേഷി പറഞ്ഞു.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലൂടെ ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമെന്നാണ് കരുതുന്നത്. ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു ഇന്ത്യ മറുപടി നല്‍കിയത്.

Top