റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയാനുള്ള ശ്രമത്തിനിടെ സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ശനിയാഴ്ച (മാര്‍ച്ച് 28) തലസ്ഥാനമായ റിയാദും യെമന്‍ അതിര്‍ത്തിയിലെ ജിസാനും ലക്ഷ്യമാക്കിയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തു.
കൊറോണയെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ തലസ്ഥാനത്ത് ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൗദി സഖ്യ സേന ആക്രമണം ചെറുത്തതെന്ന് സൗദി ടെലിവിഷനായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും മിസൈല്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ചില ജനവാസമേഖലകളില്‍ വീണതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയും അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി എണ്ണ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ഇരട്ട ആക്രമണത്തിന് ശേഷം സൗദി അറേബ്യയ്ക്കെതിരായ ആദ്യത്തെ വലിയ ആക്രമണമാണിത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പാലിക്കണമെന്നും യു.എന്‍. നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
സംഘര്‍ഷമേഖലകളിലെ ദുര്‍ബലരായ ആളുകള്‍ക്ക് ദുരന്തം ഒഴിവാക്കാന്‍ സഹായിക്കുന്നതിനായി ”അടിയന്തര ആഗോള വെടിനിര്‍ത്തല്‍” നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ അഭ്യര്‍ത്ഥനയെ സൗദി അറേബ്യയും യമന്‍ സര്‍ക്കാരും വിമതരും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനുപിന്നാലെയാണ് സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണമുണ്ടായത്.