സൗദിയില്‍ വിദേശികളുടെ ലെവിയടക്കുന്നതിനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി

സൗദി: സൗദിയില്‍ വിദേശികളുടെ ലെവിയടക്കുന്നതിനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി. പതിനായിരം റിയാലില്‍ കൂടുതല്‍ ലെവിയുള്ളവര്‍ക്ക് ഗഡുക്കളായി അടയ്ക്കുന്നതിനും തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കി. ജനുവരിക്ക് മുന്‍പായി ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടിയവര്‍ക്കാണ് ഗുണമുണ്ടാകുന്നത്.

കഴിഞ്ഞ ജനുവരി ഒന്നിന് മുന്‍പായി ഇഖാമയും, വര്‍ക്ക് പെര്‍മ്മിറ്റും, നേടുകയോ, പുതുക്കുകയോ ചെയ്തവരുടെ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവി ഈടാക്കുന്നതിനാണ് തൊഴില്‍ സാമൂഹിക മന്ത്രാലയം ഇന്‍വോയിസ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇത് അടയ്ക്കുന്നതിനാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് കൂടി അവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ലെവി 10,000 റിയാലോ, അതില്‍ കൂടുതലോ ആണെങ്കില്‍, മൂന്ന് ഗഡുക്കളായി അടക്കുന്നതിനും സൗകര്യമുണ്ട്. ഇത് രണ്ടാം തവണയാണ് ലെവിയടക്കാനുള്ള സമയം മന്ത്രാലയം ദീര്‍ഘിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശ തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു പ്രതിവര്‍ഷം 2400 റിയാല്‍ തോതില്‍ ലെവി അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ മുഴുവന്‍ വിദേശികള്‍ക്കും ലെവി നിര്‍ബന്ധമാക്കിയിരുന്നു. സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിവര്‍ഷം 4800 റിയാലും, സൗദികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിവര്‍ഷം 3600 റിയാലുമാണ് ഈ വര്‍ഷം അടക്കേണ്ട പുതുക്കിയ ലെവി. 2019ല്‍ ഇത് യഥാക്രമം 7200 റിയാല്‍, 6000 റിയാല്‍ എന്നിങ്ങനെയും തുടര്‍ന്ന് 2020 ല്‍ ഇത് 9600 റിയാലും, 8400 റിയാലുമായി ഉയരും.

Top