സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

റിയാദ്: സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിനൊപ്പം റീട്ടെയില്‍ മേഖലകളിലേക്കും, ഉയര്‍ന്ന തസ്തികകളിലേക്കും സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. ഇതിനിടയിലും ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ വിസകളാണ് വിദേശികള്‍ക്ക് പുതുതായി അനുവദിച്ചത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സിന്‍സ് പുറത്ത് വിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ (3,13000) വിദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം ആദ്യ പകുതിയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് (5,12,000) ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആകെ ആറ് ലക്ഷത്തോളം (5,86,000) പേര്‍ക്കാണ് ജോലി പോയത്. ഇത്തവണ ഇരട്ടിയാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അറുപതിനായിരത്തോളം സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാനായത്.

12റീട്ടെയില്‍ മേഖലകളിലേക്ക് പ്രഖ്യാപിച്ചിരുന്ന സ്വദേശിവല്‍ക്കരണം അടുത്ത മാസത്തോടെ നടപ്പിലാക്കി തുടങ്ങും. കൂടാതെ സ്വകാര്യ മേഖലയിലെ ഉയര്‍ന്ന തസ്തികകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികളുടെ പ്രഖ്യാപനം രണ്ടാഴ്ചക്കകം ഉണ്ടായേക്കും. എന്നാല്‍ സൗദിവത്കരണം ശക്തമാകുമ്പോഴും വിദേശികള്‍ സൗദിയിലേക്ക് വരുന്നതിന് കുറവൊന്നുമില്ല. സ്വദേശിവത്കരണം സമ്പൂര്‍ണമല്ലാത്ത പല മേഖലയിലേക്കും പ്രവാസികള്‍ ഒഴുകുന്നുണ്ട്.

Top