സൗദിയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് 2020ല്‍ മടങ്ങിയത് 129,000 പ്രവാസികള്‍

ജിദ്ദ: കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ തൊഴില്‍ കമ്പോളത്തില്‍ നിന്ന് ജോലി മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാടുകളിലേക്ക് മടങ്ങിയത് 129,000 പ്രവാസികള്‍. അതേസമയം, 2020ല്‍ 74,000 സൗദി യുവാക്കളും യുവതികളും പുതുതായി തൊഴില്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുകയുമുണ്ടായി. 2020 അവസാനമായപ്പോഴേക്കും വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. 63.5 ലക്ഷം വിദേശി തൊഴിലാളികള്‍ സൗദിയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സൗദികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം നാലു ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇതോടെ സൗദി തൊഴില്‍ കമ്പോളത്തിലുള്ള സ്വദേശികളുടെ എണ്ണം 20.3 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ സൗദി വിട്ടത്. 18000ത്തോളം സൗദികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം സൗദി വിട്ട പ്രവാസികളില്‍ 120,000 പേര്‍ പുരുഷന്‍മാരും 9000 പേര്‍ സ്ത്രീകളുമാണ്.

സര്‍ക്കാര്‍ മേഖലയില്‍ 281,000 സൗദികളും 74,000 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ 17.5 ലക്ഷത്തോളമാണ് സ്വദേശികള്‍. എഞ്ചിനീയറിംഗ്, ശാസ്ത്ര മേഖല, ക്ലറിക്കല്‍ ജോലികള്‍, ടെക്നിക്കല്‍, സെയില്‍സ് മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

Top