സൗദിയില്‍ ഈ മാസം ഇരട്ടി വൈദ്യുതി ബില്ല്;കൂടുതല്‍ ഉപഭോഗമെന്ന് അധികൃതര്‍

ദുബായ്: വൈദ്യുതിക്ക് സബ്‌സിഡി എടുത്തു കളഞ്ഞ സൗദിയില്‍ ഈ മാസം ഇരട്ടി വൈദ്യുതി ബില്ല്. ഫ്‌ളാറ്റുകളില്‍ രണ്ടായിരത്തിനു മുകളിലാണ് ശരാശരി ബില്‍ തുക ലഭിച്ചിരിക്കുന്നത്. എന്നാല്‍ റമദാനും ചൂടും ഒന്നിച്ചെത്തിയതോടെ കൂടിയ ഉപഭോഗമാണ് ബില്ല് കൂട്ടിയതെന്ന് വൈദ്യുതി കമ്പനി വിശദീകരിച്ചു.

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തുകളഞ്ഞത്. അന്നുമുതല്‍ ഇരട്ടിയിലേറെയാണ് വൈദ്യുതി ബില്‍ ലഭിക്കുന്നത്. 1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലുള്ളത് 180 റിയാലാണ് ഉയര്‍ത്തിയത്. ഒപ്പം നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കുന്ന വൈദ്യുതിക്കും നിരക്ക് കൂടി. റമദാനും ചൂടും കൂടിയായതോടെ രാപ്പകല്‍ ഭേദമന്യേ ഉപഭോഗം കൂടി.

നിരക്ക് പരിഷ്‌കരണവും വേനല്‍ക്കാല ഉപഭോഗം കൂടിയതുമാണ് വൈദ്യുതി ബില്‍ തുക വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷനറുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകും. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബില്‍ തുകയില്‍ വിയോജിപ്പുകളുള്ളവര്‍ കമ്പനി കോള്‍ സെന്റര്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെട്ടു.

കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണം നല്‍കിയിരിക്കുന്നത് . എല്ലാ മാസവും 28 നാണ് ബില്‍ ഇഷ്യു ചെയ്യുന്നത്.

Top