ന്യൂഡല്‍ഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലെത്തി.
ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന.
പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ഡല്‍ഹിയിലെത്തിയത്. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തിൽ ഇന്ത്യ സൗദിയുടെ പിന്തുണ തേടിയേക്കും.
നാളെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തോടെയാണ് സന്ദര്‍ശനമാരംഭിക്കുക. 10.45ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരബാദ് ഹൌസില്‍ ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 12:45 പ്രതിനിധി തല ചര്‍ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും അഞ്ച് കാരാറുകളില്‍ ഒപ്പ് വെക്കും. 1:15ന് ഇരുവരും മാധ്യമങ്ങളെ കാണും. 7:30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം 11:50ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയിലേക്ക് പോകും.