സൗദിയില്‍ പാപ്പരത്വ നിയമം അടുത്ത മാസം മുതല്‍ നിലവിലെത്തും

സൗദി : കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ ബാങ്കിംഗ് മേഖലയില്‍ പാപ്പരത്വ നിയമം പരിഷ്‌കരിക്കുന്നു. ഓഗസ്റ്റ് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും നിയമ പരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യം നടപ്പിലാക്കി വരുന്ന 2030 ദശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയുടെ വിപുലീകരണവുമായി ബന്ധപെട്ടാണ് പുതിയ നിയമം ആവിഷ്‌കരിച്ചിട്ടുള്ളത്. സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും നിയമപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുക എന്നതാണ് നിയമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ഇത്തരത്തില്‍ സൗദിയില്‍ ആദ്യമായാണ് നിയമം നടപ്പിലാകുന്നത്. ഇത് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിനും, വൈദഗ്ദ്ധ്യങ്ങളുടെ കൈമാറ്റത്തിനും കൂടുതല്‍ സഹായകരമാകും. ഒപ്പം രാജ്യത്തെ ഉത്പാദനത്തിലും തൊഴില്‍ മേഖലയിലും ഉത്തേജനം പകരും.

മികച്ച അന്താരാഷ്ട്ര സാമ്പത്തിക സമ്പ്രദായങ്ങള്‍ക്കനുസൃതമായാണ് പുതിയ നിയമം ആവിഷ്‌കരിച്ചിടുള്ളത്. പുതിയ നിയമ പ്രകാരം നഷ്ട്ടത്തിലാകുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും അവസരങ്ങള്‍ ലഭ്യമാകും. നിക്ഷേപകരുടെ മുതല്‍ മുടക്കിന് ഭദ്രതയും ദൃഢതയും കൈവരും.

എഴ് വകുപ്പുകളിലായാണ് നിയമം ക്രമീകരിച്ചിരിക്കുന്നത്. സമ്പന്നമായ ഒരു സമ്പദ് വ്യവസ്ഥ, ബിസിനസിനെ സഹായിക്കുക, നിക്ഷേപകരെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുക, കടക്കെണിയിലായവരെ ശക്തിപ്പെടുത്തുക തുടങ്ങിയവ ഇതിന്റെ ലക്ഷ്യങ്ങളില്‍ വരുന്നു. ഇത് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും എണ്ണ ഇതര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിനും കാരണമാകുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.

Top