അമിതവേഗക്കാരെയും നിയമലംഘകരെയും പിടികൂടുന്ന ക്യാമറകള്‍ക്ക് പിന്നില്‍ വനിതകളും

സൗദി : സൗദി അറേബ്യയില്‍ അമിതവേഗക്കാരെയും നിയമലംഘകരെയും പിടികൂടുന്ന സാഹിര്‍ ക്യാമറകള്‍ക്ക് പിന്നില്‍ വനിതകളും. ട്രാഫിക് മേഖലയില്‍ വനിതാ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യം വെച്ചാണ് രാജ്യത്ത് സാഹിര്‍ ക്യാമറകള്‍ സ്ഥാപിച്ചത്. സാഹിര്‍ ക്യാമറകള്‍ പരിശോധിച്ച് ട്രാഫിക് നിയമലംഘനം നടന്നിട്ടുണ്ടോ എന്നു ഉറപ്പുവരുത്താന്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നതില്‍ ഇപ്പോള്‍ വനിതകളാണ്.

ഗതാഗത നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിര്‍ ക്യാമറകള്‍ നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തും. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് നിയമ ലംഘനങ്ങളാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡ്രൈവര്‍മാരുടെ പേരില്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുക. ഈ മേഖലയില്‍ 120 സൗദി യുവതികളാണ് ജോലി ചെയ്യുന്നത്. സാഹിര്‍ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന മൂന്നു മെയിന്‍ സെന്ററുകളും സപ്പോര്‍ട്ടിംഗ് സെന്ററുകളും സൗദിയിലുണ്ട്.

Top