സുരക്ഷ മുന്‍കരുതലുകളോടെ സൗദിയിലെ മുഴുവന്‍ പള്ളികളും തുറന്നു

ജിദ്ദ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. ഞായറാഴ്ച പ്രഭാത നമസ്‌കാരത്തോടെയാണ് വിശ്വാസികള്‍ക്കായി ആരാധനാലയങ്ങളുടെ കവാടങ്ങള്‍ തുറന്നത്. പള്ളികള്‍ തുറക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പള്ളികളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

രാജ്യത്തെ 98800ലധികം പള്ളികളാണ് പ്രാര്‍ത്ഥനക്കായി തുറന്നത്. മുഴുവന്‍ പള്ളികളും അണുമുക്തമാക്കിയും ശുചീകരിച്ചുമാണ് തുറന്നുകൊടുത്തിരിക്കുന്നത്. മദീനയിലെ മസ്ജിദുന്നബവിയും ഇതിലുള്‍പ്പെടും.
കോവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 20 മുതലാണ് മസ്ജിദുന്നബവിയിലേക്ക് പുറത്തുനിന്ന് ആളുകള്‍ നമസ്‌കാരത്തിനെത്തുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

നമസ്‌കരിക്കാനെത്തുന്നവരും പള്ളി ജീവനക്കാരും പാലിക്കേണ്ട ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ കഴിഞ്ഞദിവസം മതകാര്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മസ്ജിദുന്നബവിയടക്കം ഒരോ പള്ളികളിലും ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ചവരെയാണ് അകത്തേക്ക് കടത്തിവിട്ടത്. കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയില്ല. മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനെത്തുന്നവരെ പരിശോധിക്കാന്‍ ആരോഗ്യ, റെഡ്ക്രസന്റ് ഉദ്യോഗസ്ഥന്‍മാര്‍ രംഗത്തുണ്ടായിരുന്നു. സ്വയം അണുമുക്തമാക്കല്‍ മെഷീനുകള്‍, തെര്‍മോ കാമറകളടക്കമുള്ള സംവിധാനങ്ങള്‍ കവാടങ്ങളില്‍ സ്ഥാപിച്ചിരുന്നു.

Top