സൗദി അറേബ്യയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം പ്രാബല്യത്തിലെത്തി. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ചുരുങ്ങിയത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം.

സൗദി പൗരന്മാരെ നിയമിക്കാത്ത ബോട്ടുകളെ ഞായറാഴ്ച കടലില്‍ ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. സ്വദേശികളെ നിയമിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ബോട്ടുകള്‍ ആദ്യദിവസം ജുബൈല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയിട്ടില്ല.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മീന്‍പിടിത്ത ബോട്ടുകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലും പരിശോധന നടന്നു.ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

സ്വദേശി പൗരന്മാരുടെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ മത്സ്യബന്ധന യാനങ്ങള്‍ ഉണ്ടെങ്കിലും ഇവയില്‍ ജോലി ചെയ്യുന്നവരിലേറെയും ഇന്ത്യ, ബംഗ്ലാദേശ്‌, യമന്‍ പൗരന്മാരാണ്. പത്ത് ശതമാനത്തില്‍ താഴെ സ്വദേശികള്‍ മാത്രമാണ് കടലില്‍ ജോലിക്കായി പോകുന്നത്.

പുതുതലമുറയിലുള്ള സ്വദേശികള്‍ മീന്‍പിടിത്ത ജോലിയോട് താല്‍പര്യമില്ലാത്തവരുമാണ്. ജുബൈലില്‍ നിന്ന് മീന്‍പിടിക്കാന്‍ പോകുന്ന 40 ശതമാനം ബോട്ടുകളിലും മലയാളികളും തമിഴരുമാണ് ജോലി ചെയ്യുന്നത്.

ദിവസങ്ങളോളം കടലില്‍ കഴിയുന്നതിന് പരിചയസമ്പന്നരായ സ്വദേശികളെ ലഭ്യമല്ലാത്തത് ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Top