സൗദിയിലെ നഗരങ്ങള്‍ക്ക് ഇനി ഉറക്കമില്ല; വാണിജ്യ സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും

soudi

പുതുവര്‍ഷം പിറക്കുന്നതോടെ സൗദി അറേബ്യയില്‍ ചില മാറ്റങ്ങള്‍ വരുന്നു. സൗദിയിലെ നഗരങ്ങള്‍ ഇനി ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കും. ബുധനാഴ്ച മുതല്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിക്കും. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കാനാവുക എന്നതും ശ്രദ്ദേയമാണ്.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ തീരുമാനം എടുത്തതെങ്കിലും ബുധനാഴ്ചയോടെയാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം, ഇത്തരത്തില്‍ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ മുനിസിപ്പല്‍ മന്ത്രാലയത്തില്‍ പ്രത്യേകം ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി കാമറകള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം എന്ന പ്രധാന വ്യവസ്ഥയിലാണ് ലൈസന്‍സ് അനുവദിക്കുന്നത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷം മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയമാണ് അനുമതി നല്‍കുക.

എന്നാല്‍ ഫാര്‍മസികള്‍, കല്യാണമണ്ഡപങ്ങള്‍, വിശ്രമസേങ്കതങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Top