സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിജെപി പരാതി നല്‍കി. എം സ്വരാജിനും എം വിജിനും എതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം സത്യനാഥന്റെ കൊലക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. മൂര്‍ച്ചയുള്ള കത്തിയാണ് കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്. കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി അഭിലാഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സത്യനാഥന്‍ ആക്രമിക്കപ്പെട്ടത്. പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പെട്ടയാളാണ് എന്നും സൂചനയുണ്ട്. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന്‍ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യന്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. 2015ലാണ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലുള്ള എതിര്‍പ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥന്‍(62).
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.