മണിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു, ടി പിയെ കൊന്നിട്ടും തീരാത്ത പകയാണ് മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ

കെ കെ രമയ്ക്കു നേരെ എം എം മണി നടത്തിയ വിവാദ പരാമർശത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയാണ്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനാനുവാദം ഇത്തരം പ്രസ്താവനകൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവൽ നിന്ന് കെ കെ രമയെ സംരക്ഷിക്കും.

സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെ കെ രമ ഇരിക്കുമ്പോൾ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

 

Top