തമിഴക രാഷ്ട്രീയം ഇളക്കി മറിയ്ക്കാന്‍ ശശികലയുടെ തിരിച്ച് വരവ്

ചെന്നൈ:അണ്ണാഡിഎംകെയെ തിരിച്ചുപിടിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നിയമപോരാട്ടം നടത്തുമെന്നും ശശികലപക്ഷം. രണ്ടില ചിഹ്നം അവകാശപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനിടെ ജയ സമാധിയിലേക്ക് പ്രവേശനം വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ മന്നാര്‍ഗുഡി കുടുംബമാണ് എന്ന് ആരോപിച്ച് 2016 ഫെബ്രുവരി 7നാണ് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണമാണ് ഫെബ്രുവരി 7ന് തന്നെ ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്. ബംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ റാലി, ചെന്നൈയില്‍ ശക്തിപ്രകടനം തുടങ്ങിയ പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്നവകാശപ്പെട്ട് പാര്‍ട്ടി കൊടി വച്ച വാഹനത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.

മറീനയിലെ ജയ സമാധിയില്‍ ഉപവാസമിരിക്കാനായിരുന്നു ഇപ്പോള്‍ പദ്ധതി. എന്നാല്‍ ജയ സമാധിയിലേക്ക് ആളുകള്‍ക്ക് പ്രവേശനം സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാനുണ്ടെന്നാണ് വിശദീകരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കോടി ചിലവില്‍ പുതുക്കിപണിത സ്മാരകം തുറന്നുകൊടുത്തത്. രണ്ടാം ധര്‍മ്മയുദ്ധം എന്ന് വിശേഷിപ്പിച്ചാണ് ശശിപക്ഷത്തിന്റെ ഒരുക്കം.

 

 

Top