ശിക്ഷ അനധികൃത സ്വത്ത് സമ്പാദനത്തിന്; ജയിലില്‍ വിഐപി ജീവിതം നയിച്ച് ശശികല

ബെംഗളൂരു: ജയില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ ജയില്‍ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് അഞ്ച് മുറികള്‍, പ്രത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ജയില്‍ അധികൃതര്‍ നല്‍കുന്നുണ്ടെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.ജയിലിലെ സൗകര്യങ്ങളെല്ലാം ശശികല നേടിയെടുത്തതു കൈക്കൂലി നല്‍കിയാണെന്ന് നരസിംഹ മൂര്‍ത്തി ആരോപിച്ചു.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം,ടെലിവിഷന്‍ എന്നിവയായിരുന്നു ശശികല ജയിലില്‍ ആവശ്യപ്പെട്ടത്. ജയിലിലെ നാലു മുറികളില്‍ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതല്‍ ശശികലയ്ക്ക് അഞ്ച് മുറികള്‍ അനുവദിച്ചത്. ജയിലില്‍ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും ഒരു തടവുകാരിയെ ശശികലയ്ക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയില്‍ അധികൃതര്‍ നിയോഗിക്കുകയായിരുന്നെന്ന് നരസിംഹ മൂര്‍ത്തി വ്യക്തമാക്കി. ജയിലിലെ നിയമങ്ങളും രീതികളും മറികടന്ന് ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദര്‍ശകര്‍ 34 മണിക്കൂര്‍ വരെ ജയിലില്‍ ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ശശികലയുടെ ജയില്‍ വാസത്തെക്കുറിച്ച് സമാന ആരോപണവുമായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു. 2 കോടി രൂപയോളം കൈക്കൂലി നല്‍കിയാണ് ശശികല ജയിലില്‍ വിഐപി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസന്‍സ് എച്ച്.എന്‍. സത്യനാരായണ റാവുവിനും ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റുകയായിരുന്നു.

Top