പട്ടേല്‍ പ്രതിമയുടെ നിര്‍മ്മാണം; വിവാദ പരാമര്‍ശവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്കെതിരെ ശശി തരൂര്‍ രംഗത്ത്. സ്റ്റാച്യൂ ഒഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമ നിര്‍മ്മിക്കാന്‍ ചൈനയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നുവെന്നും, പ്രതിമയുടെ പണി പൂര്‍ത്തിയായപ്പോള്‍ മൂവായിരത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും തരൂര്‍ പറയുന്നു.

തരൂര്‍ പറയുന്നതിങ്ങനെ …”മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി അത് ചൈനയിലാണുണ്ടാക്കിയത്. ഇവിടെ വന്നിട്ട് കെട്ടാന്‍ പോലും ചൈനയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നു. അതുകഴിഞ്ഞിട്ട് കഴിഞ്ഞമാസം ഇലക്ഷന്‍ തുടങ്ങുന്ന സമയത്ത് അവിടുത്തെ മൂവായിരത്തോളം വരുന്ന തൊഴിലാളികളും ചേര്‍ന്ന് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിമയ്ക്ക് ചുറ്റും അണിനിരന്ന് ഖരാവോ ചെയ്തു. ഇതാണ് ഈ പ്രതിമയുടെ യാഥാര്‍ത്ഥ്യം’ എന്തൊരു വഷളാണത്…” തരൂര്‍ പ്രതികരിച്ചു.

സ്റ്റാച്യൂ ഒഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമയുടെ നിര്‍മ്മാണ ചിലവ് 2063 കോടിരൂപയായിരുന്നു. നാലു വര്‍ഷമെടുത്താണ് പ്രതിമ നിര്‍മ്മിച്ചത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച പ്രതിമയ്‌ക്കെതിരെ മുമ്പ് പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനങ്ങള്‍ പട്ടിണിയും ദുരിതവും അനുഭവിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ പ്രതിമയുണ്ടാക്കി ഖജനാവ് ദൂര്‍ത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം.

Top