അപകീര്‍ത്തി കേസില്‍ ഹാജരായില്ല; ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്‌

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്. ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിനാണ് ശശി തരൂരിന് വാറന്റ് നല്‍കിയത്. കോടതിയില്‍ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി.

നവംബര്‍ 27നകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഒരാഴ്ചക്കുള്ളില്‍ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞത്. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

Top