പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; കെവി തോമസിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തരൂര്‍

ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി. തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ ആക്ഷനെ കുറിച്ച് പറയില്ല- തരൂര്‍ പറഞ്ഞു.

പാര്‍ട്ടിവിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസ്, മുഖ്യമന്ത്രി പിണറായി വിജയനു മേല്‍ മുക്തകണ്ഠം പ്രശംസ ചൊരിഞ്ഞിരുന്നു. സഖാക്കളെ എന്ന അഭിസംബോധനയോടെ ആയിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്നും തോമസ് പ്രസംഗത്തില്‍ പറഞ്ഞു.

Top