മോദി ഭക്തി വീണ്ടും തരൂരിനുണ്ടായത് അറസ്റ്റുണ്ടാകുമെന്ന ഭയം മൂലമെന്ന് !

ദറില്‍ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കാട്ടി തരുന്നുണ്ട്. എന്തിനേറെ എ.പി അബ്ദുള്ളക്കുട്ടിയിലൂടെ കേരളവും അടുത്തയിടെ ആ കാഴ്ച കണ്ടു. ഇപ്പോഴിതാ ‘വിഖ്യാത നായകന്‍’ ശശി തരൂരും അതേ പാതയിലാണ്. തരൂര്‍ മോദിയെ സ്തുതിക്കുന്നത് കാവി പാളയത്തില്‍ ചേക്കേറാനാണെന്ന് സംശയിക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയാണ്. കെ.മുരളീധരന്‍ ഇപ്പോള്‍ പൊട്ടിച്ച ബോംബ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മോദി സ്തുതി നടത്തുന്നവരെ തിരുത്താന്‍ കഴിയില്ലെന്നും അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്നുമാണ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുമുള്ള ഇരുപത് എം.പിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താന്‍ ബാധ്യസ്ഥരാണ്. യു.ഡി.എഫ് തോറ്റ ആലപ്പുഴയില്‍ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. ശശി തരൂരിന് മാത്രം ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ ആകില്ല. ഇനി കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ തരൂരിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

മോദിയെ എപ്പോഴും വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവാദത്തിന് ആദ്യം തിരികൊളുത്തിയിരുന്നത്. പിന്നാലെ മുതിര്‍ന്ന നേതാക്കളായ മനു അഭിഷേക് സിംഗ് വിയും, ശശി തരൂരും ഈ പ്രസ്താവനയെ അനുകൂലിച്ച് രംഗത്ത് വരികയായിരുന്നു. തരൂരിനെതിരെ കേരള നേതാക്കള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടും അദ്ദേഹം നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല.

കേസ് ഭയന്നിട്ടാണോ ചിലരുടെ മനം മാറ്റമെന്നറിയില്ലന്ന മുരളീധരന്റെ പ്രതികരണം തരൂരിനെ സംബന്ധിച്ച് വലിയ പ്രഹരമാണ്. കാരണം ഈ ആരോപണത്തെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ചിദംബരത്തിന് പിന്നാലെ ശശി തരൂരിനെയും അഴിക്കുള്ളിലാക്കാനുള്ള കുരുക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. കുറ്റപത്രവുമായി ബന്ധപ്പെട്ട അടുത്ത വാദം ആഗസ്റ്റ് 31 ന് ഡല്‍ഹി പ്രത്യേക കോടതിയില്‍ നടക്കും.

ശക്തമായ വാദങ്ങളാണ് തരൂരിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. തരൂരിന്റെ പീഡനം കൊണ്ടാണ് സുനന്ദ പുഷ്‌ക്കര്‍ മരിച്ചതെന്നാണ് പ്രധാന വാദം. നേരത്തെ ഈ കേസില്‍ ഡല്‍ഹി പൊലീസ് തരൂരിനെ അറസ്റ്റ് ചെയ്യുന്ന സമീപനമല്ല സ്വീകരിച്ചിരുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പ്രതിയാക്കിയ ഉടനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് രീതി. ഈ കീഴ് വഴക്കം തരൂരിന്റെ കാര്യത്തില്‍ മാറ്റിയതില്‍ ഡല്‍ഹി പൊലീസിനെതിരെ രൂഷ വിമര്‍ശനമുയര്‍ന്നിരുന്നു. ബി.ജെ.പി കേരള നേതാക്കളിലും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍പ് വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ശശി തരൂര്‍ ഇടക്കാലത്ത് ആര്‍.എസ്.എസിന്റെയും മോദിയുടെയും കടുത്ത വിമര്‍ശകനായി മാറിയിരുന്നു. ഇതാണിപ്പോള്‍ അദ്ദേഹത്തിന് വിനയായിരിക്കുന്നത്.

മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ 2014 ജനുവരി 17ന് ഡല്‍ഹി ചാണക്യപുരിയിലെ ലീല ഹോട്ടലിലെ ആഡംബര സ്യൂട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കു ശേഷം ശശി തരൂരിനെ പ്രതിയാക്കി കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ബന്ധിതവുമായി.

ഐ.പി.സി 498 എ പ്രകാരം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരത, ഐ.പി.സി 306 പ്രകാരം ആത്മഹത്യ പ്രേരണ എന്നീ 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിന് മേലെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണിപ്പോള്‍ തരൂര്‍. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനാണ് ഡല്‍ഹി പൊലീസ് നീക്കം.

കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിലാണ് സുനന്ദയുടെ ആത്മഹത്യ തരൂരിന്റെ പീഡനം കാരണമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ അവരുടെ ദേഹത്ത് 15 പരിക്കുകള്‍ കണ്ടെത്തിയതായും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭര്‍ത്താവായ ശശി തരൂരില്‍ നിന്നും സുനന്ദ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായും അന്വേഷണ സംഘം പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം സുനന്ദ പുഷ്‌ക്കറുമായുള്ള ദാമ്പത്യത്തില്‍ വലിയ ഉലച്ചിലുകളുണ്ടാക്കിയിരുന്നു. മല്‍പ്പിടുത്തത്തിനിടെ ഉണ്ടാകുന്ന പരിക്കുകളാണ് സുനന്ദയുടെ കൈത്തണ്ടയിലും കാലിലും കണ്ടെത്തിയിരുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നതായും ഡല്‍ഹി പൊലീസ് തെളിവുകള്‍ സഹിതം വാദിച്ചിട്ടുണ്ട്.

സുനന്ദ- തരൂര്‍ ദാമ്പത്യം വളരെ മോശമായ അവസ്ഥയിലായിരുന്നുവെന്ന സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങിന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നതാണ്. ഇക്കാര്യവും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാദത്തിനു ശേഷം ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ശശി തരൂരിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യമാണുണ്ടാകുക.

നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. ഈ ബി.ജെ.പി അധ്യക്ഷനില്‍ നിന്നും തരൂര്‍ പോലും വിട്ടുവീഴ്ച പ്രതീക്ഷിക്കുന്നില്ല. മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യിച്ച് അകത്താക്കിയതിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണിപ്പോള്‍ അമിത് ഷാ.

ഷാഡിന്‍ഫ്രോയ്ഡ്… എന്നാണ് ചിദംബരത്തിനെതിരായ നടപടിയെ തരൂര്‍ വിശേഷിപ്പിച്ചിരുന്നത്. ‘മറ്റൊരാളുടെ ദുര്യോഗത്തില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥ’ എന്നാണ് ഈവാക്കിനര്‍ത്ഥം. എല്ലാറ്റിനുമൊടുവില്‍ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമാണ് ട്വീറ്റില്‍ തരൂര്‍ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി നേതൃത്വത്തെ ഏറെ ചെടിപ്പിച്ച പ്രതികരണമാണിത്.

ചിദംബരത്തിന്റെ അവസ്ഥ തരൂരിനുമുണ്ടാകുമെന്ന മുന്നറിയിപ്പും ചില ബി.ജെ.പി നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തരൂര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. മോദി സ്തുതി പൊലീസിന്റെ അറസ്റ്റ് ഭയന്നാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ സംശയിക്കുന്നത്.

Staff Reporter

Top