ചാനൽ ചർച്ചകൾ ഇപ്പോൾ സീരിയൽ കാണുന്നത് പോലെയെന്ന് ശശികുമാർ

ദൃശ്യമാധ്യമരംഗത്ത് ഒരിക്കലും മലയാളികള്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്ത പേരാണ് ശശികുമാറിന്റേത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ് അദ്ദേഹം. നിലവില്‍ ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായ ശശികുമാര്‍ മാതൃഭൂമി ഓണ്‍ലൈന് അനുവദിച്ച അഭിമുഖം ഏറെ ശ്രദ്ധേയമാണ്. ഒരു മൊബൈല്‍ ഫോണ്‍ കൈവശമുള്ളവര്‍ പോലും മാധ്യമ പ്രവര്‍ത്തകരാകുന്ന പുതിയ കാലത്ത് ശശികുമാറിനെ പോലെയുള്ള ഒരു വ്യക്തിയുടെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഈ അഭിമുഖത്തിലെ
പ്രസക്തമായ ഭാഗങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി തന്നെ വല്ലാതെ മാറിയ കാലമാണിതെന്നാണ് ശശികുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി എപ്പോഴെങ്കിലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടുണ്ടോ എന്ന ശശികുമാറിന്റെ ചോദ്യവും പ്രസക്തമാണ്. പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെ പുച്ഛമാണെന്നും അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് തന്നെ7.2 കോടി ആണെന്നുമാണ് ശശികുമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതിലും വലിയ മാധ്യമം അദ്ദേഹത്തിന് ലഭിക്കുമോ എന്നതാണ് ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ട്രംപ് വൈറ്റ് ഹൗസിലെ പ്രസ് കോണ്‍ഫറന്‍സ് പൊടുന്നനെ നിര്‍ത്തിയ കാര്യവും ശശികുമാര്‍ എടുത്ത് പറയുന്നുണ്ട്.

‘ഞങ്ങള്‍ക്ക് മാധ്യമങ്ങളെ ആവശ്യമില്ല എന്ന തലത്തിലേക്കാണ് നേതാക്കളെല്ലാം മാറിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇപ്പോള്‍ മാധ്യമങ്ങളുടെ ആവശ്യമില്ല. അതിനാല്‍ തന്നെ പൊളിട്ടിക്കല്‍ ജേര്‍ണലിസത്തിനും വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങിനുള്ള പ്രാധാന്യം ദൃശ്യമാധ്യമങ്ങളില്‍ പഴയതിനേക്കാള്‍ കുറഞ്ഞതായും ശശികുമാര്‍ ചൂണ്ടിക്കാട്ടുന്നു. സമകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നതെന്നാണ് ശശികുമാര്‍ ആരോപിച്ചിരിക്കുന്നത്.

‘സെക്ഷ്വല്‍ എലമെന്റ്‌സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് നിലവില്‍ മാധ്യമപ്രവര്‍ത്തനം നടക്കുന്നതെന്നാണ് ആക്ഷേപം. ഇങ്ങനെ നടക്കുന്നത് മാധ്യമപ്രവര്‍ത്തനം അല്ലന്നും തുറന്നു പറയുന്ന ആളും അത് കേള്‍ക്കുന്ന മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഇവിടെ വലിയ വ്യത്യാസമൊന്നും ഇല്ലന്നതുമാണ് ശശികുമാറിന്റെ നിലപാട്. കിട്ടുന്നതെന്തും അതേ രീതിയില്‍ അവതരിപ്പിക്കലോ ജനങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും കൊടുക്കലോ അല്ല ജേണലിസമെന്നും അത് മയക്കുമരുന്ന് വില്‍പനയാണെന്ന ഓര്‍മ്മപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ അതും സെക്‌സ് ആണ് വേണ്ടതെങ്കില്‍ അതും നല്‍കുന്നതല്ല ജേണലിസ്റ്റുകള്‍ ചെയ്യേണ്ടത്.

ശശികുമാറിന്റെ അഭിപ്രായത്തില്‍ മാധ്യമപ്രവര്‍ത്തനത്തിലും പൊളിച്ചെഴുത്ത് അനിവാര്യമാണ്. ‘വളച്ചൊടിക്കണം എന്നല്ല’ പകരം കോണ്‍ടെക്‌സറ്റ് കൊടുക്കുക അതിനൊരു കാഴ്ച്ചപ്പാട് കൊടുക്കുക എന്നതൊക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതല്ലാതെ ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേപടി കൊടുക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലന്നും പകരം ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെയെന്നുമാണ് ശശികുമാര്‍ തുറന്നടിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനാവാന്‍ അഭിഭാഷകനാവുന്നതുപോലെയോ ഡോക്ടറാകുന്നതുപോലെയോ ഉള്ള ക്വാളിഫിക്കേഷന്‍ വേണമെന്ന ആശയത്തോടും കടുത്ത എതിര്‍പ്പാണ് അഭിമുഖത്തില്‍ ശശികുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം തന്നെ റെഗുലേറ്ററി മെക്കാനിസമായി മാറുമെന്നതാണ് വിലയിരുത്തല്‍. മാധ്യമപ്രവര്‍ത്തനം എന്നത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാവണം അത് സെല്‍ഫ് റെഗുലേറ്ററിയാണ് ആവേണ്ടത്. അതല്ലാതെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതാവരുത്. ബുദ്ധിജീവിയായ ഒരാള്‍ അത്ര നീചനാവാന്‍ സാധ്യതയില്ല എന്നതില്‍ ഒരു അര്‍ഥവുമില്ല. ജനാധിപത്യത്തെ പോലും രക്ഷിച്ചിരിക്കുന്നത് സാധാരണക്കാരന്റെ വോട്ടാണ്. എപ്പോഴൊക്കെ ജനാധിപത്യം അപകടത്തില്‍പ്പെട്ടോ അപ്പോഴൊക്കെയും റിക്ഷ വലിക്കുന്നവരും കൃഷിക്കാരും തൊഴിലാളികളുമായ സാധാരണക്കാരാണ് അതിനെ രക്ഷിച്ചെടുത്തതെന്നതുമാണ് ശശികുമാറിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍.

സാധാരണക്കാരുടെ ധാര്‍മ്മികതാ സൂചി വളരെ ഉയര്‍ന്നതാണ്. അതേസമയം ലോകമൊട്ടുക്കുമുള്ള മികച്ച മാധ്യമപ്രവര്‍ത്തകര്‍ വലിയ പ്രൊപഷണല്‍ യോഗ്യത ഉള്ളവരല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ന്യൂസ് പേപ്പര്‍ ബോയ്‌സ് ആണ്. മാധ്യമപ്രവര്‍ത്തനമെന്ന തൊഴില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതു തന്നെ ഇതെല്ലാം കൊണ്ടാണ്. ഐഎഎസും ഐപിഎസും പോലെ പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ മാത്രം മാധ്യമപ്രവര്‍ത്തകരാക്കിയാല്‍ മതിയെന്ന തരത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് മനീഷ് തിവാരി കൊണ്ടു വന്ന ആശയത്തെ ‘അപകടകരം’ എന്നാണ് ശശികുമാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തകരാവാം അത് സോഷ്യല്‍ മീഡിയയുടെ പ്രത്യേകതയാണ്. പലരും ബ്ലോഗെഴുതുന്നില്ലേ ഫെയസ്ബുക്കില്‍ പോസ്റ്റിടുന്നില്ലേ ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയുടെ സ്വഭാവമാണ്. ആര്‍ക്കും എന്തും അവിടെ എഴുതാം കണ്ടന്റുകള്‍ ഉണ്ടാക്കാം. വിദ്വേഷ, പ്രസംഗം, അശ്ലീലത അങ്ങനെ പലതും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ഇതൊക്കെ മാധ്യമപ്രവര്‍ത്തനമല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നതാണ് ശശികുമാറിന്റെ അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അത്തരക്കാരുണ്ടെന്നും ഇവരെ മാറ്റിനിര്‍ത്തണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ചാനല്‍ ന്യൂസ് എന്നാല്‍ പ്രൈംടൈം ന്യൂസ് എന്ന അവസ്ഥയായാണ് മാറിയിരിക്കുന്നത്. ഈ ന്യൂസ് അവറാണ് ചാനലുകളെ സംബന്ധിച്ചുള്ള പ്രധാന റവന്യു. അവിടെ വെറുതെ വാര്‍ത്ത കൊടുത്താല്‍ അഡ്വര്‍ടൈസര്‍മാര്‍ വരില്ല. അവിടെ ഡ്രാമ വേണം. പോര്‍വിളിയും വെല്ലുവിളിയും വേണം. സീരിയല്‍ കാണുന്ന പോലെയാണ് ജനം അത് കാണുന്നത്. 1991- 92ലെ ലിബറലൈസേഷനു ശേഷം പരിപൂര്‍ണമായും മാര്‍ക്കറ്റ് മോഡല്‍ ആയാണ് മാധ്യമങ്ങള്‍ മാറിയിരിക്കുന്നത്. വലിയ മാധ്യമങ്ങള്‍ ഒരുപാട് ലാഭമുണ്ടാക്കുമ്പോള്‍ ചെറിയ മാധ്യമങ്ങള്‍ അവരുടെ നിലനില്‍പിനായി ബ്ലാക്ക് മെയില്‍ ജേണലിസവും സെന്‍സേഷണല്‍ ജേണലിസവുമാണ് നടത്തുന്നത്. ഇത് അപകടകരമായ പ്രവണതയാണ്. ‘എന്ത് വേണമെങ്കിലും പറയാം” എന്ന ഇമ്മ്യൂണിറ്റിയും ധിക്കാരവുമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ അപകടത്തിലാക്കിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് സെല്‍ഫ് റഗുലേഷന്‍ ബോഡി അനിവാര്യമാണ്.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത ബോഡിയുടെ ആവശ്യമില്ലന്നും ശശികുമാര്‍ വ്യക്തമാക്കി. Peer ഗ്രൂപ്പില്‍ അപമാനിക്കപ്പെട്ടാല്‍ ആളുകള്‍ കുറച്ചുകൂടെ ഉത്തരവാദിത്വബോധത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തുമെന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം. മുഴുവന്‍ മാധ്യമമേഖലയുടെയും വിശ്വാസ്യത നഷ്ടപ്പെടാതിരിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ കൂടി ആവശ്യമായതിനാല്‍ തിരുത്തല്‍ നടപടികള്‍ക്ക് മാധ്യമ സമൂഹം ഉടന്‍ തയ്യാറാകണമെന്നാണ് ഏഷ്യാനെറ്റിന്റെ ഈ സ്ഥാപകന്‍ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

EXPRESS KERALA VIEW

Top