മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കി സരിത്; തിങ്കളാഴ്ച വാദം കേള്‍ക്കും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. അഭിഭാഷകരെ ഒഴിവാക്കി സരിത്തിനെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് എന്‍ഐഎ കോടതി മൊഴിയെടുത്തത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സരിത് മൊഴി നല്‍കിയിരിക്കുന്നത്. ജയില്‍ സൂപ്രണ്ടടക്കം മൂന്നു പേര്‍ നിരന്തരമായി പീഡിപ്പിച്ചെന്ന് സരിത്തിന്റെ മൊഴിയില്‍ വ്യക്തമാക്കിയതായാണ് വിവരം.

ജയിലില്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, രാത്രി ഉറങ്ങുന്നതിനിടയില്‍ നിരന്തരം വിളിച്ചുണര്‍ത്തുന്നുവെന്നും സരിത് പറഞ്ഞിട്ടുണ്ട്. പ്രതിക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാവരുതെന്ന് ജയില്‍ ഡിജിപിയോട് കോടതി പറഞ്ഞു. സരിത്തിന്റെ മൊഴിയില്‍ തുടര്‍ നടപടി തീരുമാനിക്കാന്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.

ഇന്നലെയാണ് തനിക്ക് ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്നും അഭിഭാഷകന്‍ മുഖേന സരിത് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പ്രത്യേക സിറ്റിങ് നടത്തി മൊഴിയെടുക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് സരിതിന്റെ പരാതി.

 

Top