മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു; സരിത എസ് നായരുടെ മൊഴി

തിരുവനന്തപുരം: സർക്കാരിനെതിരായ സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ് നായരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തി. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി നൽകിയിട്ടുണ്ട്.

സ്വപ്‌നയുടെ കൈവശം തെളിവുകൾ ഇല്ലെന്ന് അറിയാവുന്നതിനാൽ പിന്മാറുകയാണ് ചെയ്തത്. ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോർജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവൻ എസ്പി മധുസൂദനൻ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പി സി ജോർജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിൽ വെച്ച് അറിയാം. എന്നാൽ സ്വപ്‌നയുടെ കൈവശം തെളിവുകൾ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാൽ കൂട്ടുനിന്നില്ല. കൊച്ചിയിൽ വെച്ചും പി സി ജോർജ് തങ്ങളോടൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ക്രൈം നന്ദകുമാറുമായി ചേർന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.

സ്വപ്‌നയ്ക്ക് നിയമസഹായം നൽകുന്നത് പി സി ജോർജാണ്. ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നതായാണ് വിവരം. സ്വപ്‌നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിൽ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി സി ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം സർക്കാർ നിയമിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബിനാണ് അന്വേഷണ മേൽനോട്ടം.

Top